തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് നോട്ടീസ്. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്. 1.13 ലക്ഷം രൂപയായിരുന്നു വില. കോൺസൽ ജനറലിന് നൽകിയെന്ന് അവകാശപ്പെടുന്ന ഫോൺ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും.
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ ഭാഗമായാണ് ആറ് ഐ ഫോണുകള്‍ പലര്‍ക്കായി നല്‍കിയതെന്നാണ് സന്തോഷ് ഈപ്പന്‍ നേരത്തെ പറഞ്ഞിരുന്നത്. യുഎഇ ദിനാഘോഷ ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ക്കാണ് ഫോണ്‍ നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണെന്ന് കസ്റ്റംസ് നെരത്തെ വ്യക്തമാക്കിയിരുന്നു.