തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ അത്യന്താധുനിക സൌകര്യങ്ങളോടെ നവീകരിക്കുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ സിനിമാ നിര്‍മ്മാണം കൂടുതല്‍ ചിലവ് കുറഞ്ഞതും സാങ്കേതിക മികവ് കൂടിയതുമായിരിക്കും എന്നതാണ് ചലച്ചിത്ര മേഖലയിലുള്ളവരുടെ പ്രതീക്ഷ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിലാണ് നവീകരണ പദ്ധതി. ഡിജിറ്റൽ യുഗത്തിലെ പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനാവശ്യമായ പരമ്പരാഗത തറവാടുകൾ, പൂന്തോട്ടം, അമ്പലങ്ങൾ, പള്ളി, പോലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ആവി എൻജിൻ, ട്രെയിൻ ബോഗികൾ എന്നിവ ഉൾപ്പെടെയുള്ള സെറ്റുകൾ സജ്ജമാക്കും. പുറംവാതിൽ ചിത്രീകരണത്തിനാവശ്യമായ ആധുനിക ക്യാമറകൾ, ലൈറ്റുകൾ, ഡോൾബി അറ്റ്മോസ്, മിക്സ് തിയേറ്റർ, വെബ് ബ്രോഡ്കാസ്റ്റ്, ഒ.റ്റി.റ്റി., സിനിമാ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം, ബേസ് ലൈറ്റ് വി-5, ഡാവിഞ്ചി കളർ ഗ്രേഡിംഗ് സ്യൂട്ടുകൾ, ചലച്ചിത്ര വിതരണത്തിനുള്ള ഒ.റ്റി.റ്റി. പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ചിത്രഞ്ജലിയിൽ സജ്ജമാകും. അടുത്ത ഏഴ് മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മലയാള ചിത്രങ്ങൾക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിർമ്മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറും.
നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ ചിത്രങ്ങൾ കേരളത്തിൽ തന്നെ മികവുറ്റ രീതിയിൽ നിർമ്മിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മലയാള സിനിമയുടെ വസന്തകാലത്തിന്റെ ചരിത്രം തന്നെ ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ഇഴ ചേർന്നിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ സജ്ജമാകുന്നതോടെ ചിത്രാഞ്ജലി സ്റ്റുഡിയോ സിനിമാ നിർമ്മാണത്തിന്റെ കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സിനിമ നിർമ്മാണത്തിനുള്ള സൗകര്യങ്ങളും സാങ്കേതിക വിദ്യയും സംസ്ഥാനത്ത് തന്നെ ചെയ്യാനാകുന്നത് സിനിമാ മേഖലയുടെ വളർച്ചയ്ക്ക് തന്നെ ആക്കം കൂട്ടുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.