വിതുര പീഡന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി സുരേഷിന് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവർ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തിൽ സുരേഷ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
കേസിൽ പൊലീസ് പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനെ 18 വർഷത്തിന് ശേഷം ഹൈദരാബാദിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 1995 ഒക്ടോബർ മുതൽ 1996 ജൂലൈ വരെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ അവസരമൊരുക്കി എന്നതാണ് കേസ്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാംഘട്ട വിചാരണ ആരംഭിച്ചത്.
വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളില്‍ കൂടി ഇനി നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം. നേരത്തെ, കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെവിട്ടതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്. സുരേഷിനെ പെൺകുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നൽകുകയും ചെയ്തു. പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി രാജഗോപാൽ പടിപ്പുര ഹാജരായി.