കാലടി സർവകലാശാലയിലെ നിനിതയുടെ നിയമനത്തിനെതിരെ ഉപജാപം നടത്തിയെന്ന് തെളിയിക്കാൻ എംബി രാജേഷിനെ വെല്ലുവിളിച്ച് ഉമർ തറമേൽ. നിനിതയോട് ജോലിയിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാൻ ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധർ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഉമർ തറമേൽ പറഞ്ഞു. തങ്ങള്‍ വൈസ് ചാൻസിലർക്ക് അയച്ച കത്ത് എവിടെ നിന്ന് കിട്ടിയെന്ന് രാജേഷ് വ്യക്തമാക്കണമെന്നും ഉമർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഉമർ തറമേലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന.
താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ. ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ subject experts ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല. താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാൻസിലർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും അറിയേണ്ടതുണ്ട്.
മറ്റൊന്ന്,
2019 ഓഗസ്റ്റ് 31നാണ് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ് സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏത് അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ !!
അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാന്സലർ വിളിച്ചിട്ട് വന്നതല്ലേ? താൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കിവെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജനപക്ഷപാതമായി പൊതുസമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ് എന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല.പിന്നെ, നിനിത എന്ന ഉദ്യോഗാർഥിയുടെ പി എച്ച് ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക.
(ഇത്തരം വിവാദ / സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ടുതന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യിൽനിന്നും മാറിനിൽക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി. അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രേയുള്ളൂ. അക്കാദമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി/മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോയത് ഞങ്ങളല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നുകൂടി ആവർത്തിക്കുന്നു.)