തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർകാവ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ തേടി കോൺഗ്രസ്. കെ മുരളീധരൻ വടകര നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മേയർ വികെ പ്രശാന്തിനെ ഇറക്കിയാണ് വട്ടിയൂർകാവ് സിപിഎം പിടിച്ചത്. സാമുദായിക സമവാക്യങ്ങൾ അവഗണിച്ച് പ്രശാന്തിനെ കളത്തിലിറക്കി സിപിഎം മണ്ഡലം പിടിച്ചതിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് ഇപ്പോഴും മുക്തമായിട്ടില്ല. ജനകീയതയും യുവത്വവും കൈമുതലാക്കിയുള്ള പ്രശാന്തിന്റെ പോരാട്ടത്തിൽ കനത്ത തോൽവിയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന് നേരിടേണ്ടി വന്നത്. പതിനാലായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് സീറ്റ് പിടിച്ചെടുത്തത്.
ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കും കനത്ത തിരിച്ചടിയാണ് ഏറ്റത്. 2016 ലെ അപേക്ഷിച്ച് 10 ശതമാനം വോട്ടാണ് ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിന് നഷ്ടപ്പെട്ടത്. ബിജെപിയിലെ യുവ മുഖം അഡ്വ.വിവി രാജേഷ് വട്ടിയൂർകാവിൽ മത്സരിക്കുമെന്ന് ബിജെപി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കോർപ്പറേഷൻ ഡിവിഷനിലെ വിജയമാണ് വട്ടിയൂർകാവിൽ രാജേഷിനെ ഇറക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. 2016ൽ നെടുമങ്ങാട് മണ്ഡലത്തിൽ സിപിഐയിലെ സി ദിവാകരനെതിരെ രാജേഷ് മികച്ച പോരാട്ടം കാഴ്ചവെച്ചിരുന്നു. 2016 ൽ കെ മുരളീധരന്റെ ഭൂരിപക്ഷം 7622 ആയിരുന്നു. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു. സിപിഎമ്മിലെ ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ യുഡിഎഫിന് ഇതുവരെ കണ്ടെത്താനാട്ടിയില്ല. സംസ്ഥാന നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫിന് താൽപര്യം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വിഎം സുധീരൻ വട്ടിയൂർകാവിൽ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ സുധീരൻ വാർത്ത നിഷേധിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജ്യോതി വിജയകുമാർ, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇവരാരും സ്ഥാനാർത്ഥിത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രമുഖ ഗായകൻ ജി വേണുഗോപാലിന്റെ പേരാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ മനസിലുള്ളത്. പഠനകാലത്തെ കെഎസ് യു ബന്ധമാണ് വേണുഗോപാലിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലിന് മണ്ഡലത്തിൽ മികച്ച വ്യക്തി ബന്ധങ്ങളുണ്ട്. അതേസമയം വേണുഗോപാൽ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.