കൊച്ചി: സിവിൽ ഡ്രസിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞില്ലെന്ന് ആരോപിച്ച് പാറാവു നിന്ന പൊലീസുകാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച കൊച്ചി ഡിസിപി ഐശ്വര്യ ഡോഗ്രക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പൊലീസിന് ആവശ്യത്തിൽ അധികം പണിയുള്ളപ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അനുവദിക്കാനാവില്ലെന്ന് ഐശ്വര്യക്ക് താക്കീത് നൽകി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസു കാരിയുടെ നടപടി അപക്വമായെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തി.
ശിക്ഷയുടെ ഭാഗമായി പാറാവുകാരിയെ രണ്ടു ദിവസത്തെ ട്രാഫിക്ക് ഡ്യൂട്ടിക്ക് ഐശ്വര്യ നിയോഗിച്ചിരുന്നു. നടപടിയെ ന്യായീകരിച്ച് ഐശ്വര്യ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു . പൊലീസുകാരി ട്രാഫിക് ഡ്യൂട്ടി നന്നായി നിർവഹിക്കുന്നുണ്ടെന്നായിരുന്നു ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞത്. നടപടി വിവാദമായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐശ്വര്യയെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ സിവിൽ ഡ്രസിൽ എത്തിയ ഐശ്വര്യയെയാണ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി തടഞ്ഞത്. ഔദ്യോഗിക വാഹനത്തിൽ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന കാരണം പറഞ്ഞ് സ്റ്റേഷൻ ഹൗസ് ഓഫീസറെയും പൊലീസുകാരിയെയും വിളിച്ചുവരുത്തി ഐശ്വര്യ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് പൊലീസുകാരിക്കെതിരെ നടപടി എടുത്തത്. ഈ മാസം 5 നാണ് കൊച്ചി ഡിസിപിയായി ഐശ്വര്യ ചുമതലയേറ്റത്. മുംബൈ സ്വദേശിയായ ഐശ്വര്യ 2017 ബാച്ച് ഐപിഎസുകാരിയാണ്.