കാഞ്ഞങ്ങാട്: കല്ലൂരാവിലെ ഔഫ് അബ്ദുൾ റഹ്മാൻ മുസ്ലീ ലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് മന്ത്രി കെടി ജലീൽ. എതിരാളികളെ വകവരുത്തി അധീനപ്പെടുത്തുക എന്ന തന്ത്രമാണ് ലീഗ് കാലാകാലങ്ങളായി നടപ്പാക്കുന്നതെന്നും ജലീൽ പറഞ്ഞു. കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത് കഴിയുന്ന സാധാരണക്കാരനായിരുന്ന വ്യക്തിയുടെ കുടുംബത്തെയാണ് ലീഗ് അനാഥരാക്കിയത്. ഔഫിനോട് ലീഗിന് ശത്രുതയുണ്ടാകാൻ കാരണമുണ്ട്. ഒന്ന് രാഷ്ട്രീയവും രണ്ടാമത്തേത് മതപരവുമാണ്. രാഷ്ട്രീയമായി ഔഫ് ലീഗിന്റെ രാഷ്ട്രീയത്തിന് എതിരെ പ്രവർത്തിച്ചു. കാന്തപുരം എപി വിഭാഗം സംഘടനയുടെ ഭാഗമായി എന്നതും ലീഗിന്റെ ശത്രുതക്ക് കാരണമായി. തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ആളെ കൊല്ലാനാണ് ലീഗുകാർ ശ്രമിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും കെടി ജലീൽ ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൾ റഹ്മാൻ വ്യാഴാഴ്ച വൈകീട്ടാണ് കുത്തേറ്റ് മരിച്ചത്. യൂത്ത് ലീഗ് പ്രദേശിക നേതാക്കളാണ് കേസിലെ പ്രതികൾ. ഇർഷാദ്, ഹസൻ, അസ്കർ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇർഷാദിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് രേഖപ്പെടുത്തിയത്. ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഡിവൈഎഫ്ഐ- മുസ്ലീം ലീഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് കൊലപാതകം സംഭവിച്ചതെന്ന് കാസർകോട് എസ്പി വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.