അഭയ കൊലക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക് വിധിച്ചു. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം. കോൺവെന്റിലേക്ക് അതിക്രമിച്ച കയറിയതിന് ഐപിസി 449 പ്രകാരം കോട്ടൂർ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിസ്റ്റർ അഭയയെ കോട്ടയത്തെ പയസ് ടെൻത്ത് കോൺവെന്റിൽ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രതികൾക്കുള്ള ശിക്ഷ വിധി പ്രസ്താവിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ 11മണിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രോസക്യൂഷന്റെയു പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജഡ്ജ് കെ സനൽകുമാർ വിധി പ്രസ്താവിച്ചത്. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈബ്രാഞ്ചും അന്വേഷിച്ച കേസാണിത്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേസ് സിബിഐക്ക് വിട്ടത്.