കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെ. എം. എബ്രഹാം. സ്ഥാനമൊഴിയാനുള്ള സന്നദ്ധത എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പാണ് അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. വിശ്രമജീവിതം ആഗ്രഹിക്കുന്നതുകൊണ്ടാണ് പദവി ഒഴിയുന്നതെന്നും, നിലവിലെ വിവാദങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും കെ. എം. എബ്രഹാം പറഞ്ഞു. ചീഫ് സെക്രട്ടറിയായിരുന്ന അദ്ദേഹം 2017-ലാണ് വിരമിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ സ്ഥിരാംഗമായിരുന്നു കെ. എം. എബ്രഹാം. സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പു പുറത്തുകൊണ്ടുവന്നത് അദ്ദേഹമായിരുന്നു. അഴിമതിക്കെതിരെ പോരാടിയതിന് എെഐടി കാൺപൂരിന്റെ അവാർഡും ജി ഫയൽ അവാർഡും ലഭിച്ചിട്ടുണ്ട്.
കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തകാലത്തായി ഉയർന്നുകേട്ടത്. ഈ പശ്ചാത്തലത്തിലാണ് സിഇഒയുടെ രാജി പ്രഖ്യാപനം. കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കൊടി വീശിയത് ആർഎസ്എസാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. ഗൂഢാലോചനയിൽ മാത്യു കുഴൽനാടന് പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തതായി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. അന്ന്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ ബോര്‍ഡിന്‍റെ അനുമതി തേടിയത് കെ. എം. എബ്രഹാമാണ്.