ചരിത്രത്തിലാദ്യമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ വിരമിക്കൽ കാലാവധി നീട്ടിനൽകി കേന്ദ്ര സർക്കാർ. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധിയാണ് കേന്ദ്ര സര്‍ക്കാര്‍ ഒരു വർഷത്തേക്ക് കൂടെ നീട്ടിയത്. ഈ മാസം 18നാണ് മിശ്ര വിരമിക്കേണ്ടിയിരുന്നത്.
നയതന്ത്ര ബാഗ്ഗേജ് വഴി സ്വർണ്ണം കടത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഇഡി അന്വേഷിച്ചുകൊണ്ടിരിക്കവെയാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിൽ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഇഡി ആയി നിയമിക്കുന്നത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് അഡീഷണല്‍ സെക്രട്ടറി സ്ഥാനം തിരികെ നൽകുവാനുള്ള നിർദേശം പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാറിന്റെ ഈ തീരുമാനം.
കേരളത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്, കെ എം ഷാജി എംഎല്‍എയുടെ അനധികൃത സ്വത്ത് സമ്പാദനം, പാലാരിവട്ടം പാലം അഴിമതി തുടങ്ങി നിരവധി കേസുകളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രെറ്റ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അന്വേഷിക്കാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെയാണ് ചരിത്രത്തിലാദ്യമായി ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിക്കൊടുത്തിരിക്കുന്നത്. ഈ ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയാണെന്ന നിലവിലുള്ള ആരോപണം ശക്തമാകാനാണ് സാധ്യത.