ഗജരാജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ (84) ചരിഞ്ഞു. പ്രായാധക്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനായിരുന്നു ഗുരുവായൂർ പത്മനാഭൻ. ഗുരുവായൂർ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. 1954 ജനുവരി 18-നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്. തൃശൂർ പൂരത്തിന് സ്ഥിരമായി പങ്കെടുത്തിരുന്ന പദ്മനാഭൻ തൊണ്ണൂറുകളുടെ അവസാനത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി തിടമ്പേറ്റിയിരുന്നു.
ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. ഏപ്രിലിൽ നടന്ന നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ചാണ് വല്ലങ്ങി ദേശം പത്മനാഭന് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു (രൂപ. 2,22,222/-) രൂപ ഏക്കത്തുക നൽകിയത്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതൽ ഗജരത്‌നം പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകൾക്ക് അയച്ചിരുന്നില്ല.