ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.
സലാം അമേരിക്ക, ഒരിടത്ത്, ആർക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകൾ, ഇഷ്ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതൻ, ഒരു ആഫ്രിക്കൻ യാത്ര എന്നിവയാണ് സക്കറിയയുടെ പ്രധാന കൃതികള്‍. കഴിഞ്ഞ വര്‍ഷം ആനന്ദിനായിരുന്നു പുരസ്കാരം ലഭിച്ചിരുന്നത്.
സക്കറിയയുടെ 'ഭാസ്കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ (1993). ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘ് പരിവാർ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന് വഴിവെച്ചിരുന്നു. 010 ജനുവരി 10-ന് പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി. പി. ഐ (എം) പ്രവർത്തകരെന്നു സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തിരുന്നു.