തിരുവനന്തപുരത്ത് പിഎസ്‌സി പരിശീലനകേന്ദ്രങ്ങളുമായി ബന്ധമുള്ള രണ്ട് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യംചെയ്‌തു. ഷിബു കെ നായർ, രഞ്‌ജൻ രാജ് എന്നിവരെയാണ് ചോദ്യംചെയ്‌തത്. വീറ്റോ, ലക്ഷ്യ എന്നീ പിഎസ്‌സി പരീശീലന കേന്ദ്രങ്ങളുമായി ബന്ധമുള്ളവരാണ് ഇരുവരും. രഞ്‌ജൻ രാജ് മുന്നോക്കവികസന കോർപറേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സർക്കാർ അനുമതിയുണ്ടെന്നുമാണ് രഞ്‌ജൻ രാജിന്റെ വാദം. അവധിയെടുത്താണ് ക്ലാസെടുക്കുന്നതെന്നാണ് ഷിബു വിജിലൻസിന് കൊടുത്ത മൊഴി. ഷിബു 2012 മുതലാണ് അവധിയെടുത്തത്.
സർക്കാർ സർവീസിൽ അഞ്ചു വർഷത്തിലേറെ അവധി നൽകില്ല. അവധി നൽകിയതിനെ കുറിച്ചും വിജിലൻസ് അന്വേഷിക്കും രണ്ട് പരിശീലനകേന്ദ്രങ്ങളുടെയും ഉടമകളെ അടുത്തദിവസം വിജിലൻസ് ചോദ്യംചെയ്യും. രാധാകൃഷ്‌ണപിള്ള, അജിത, നെറ്റൊ എന്നിവരാണ് വീറ്റോയുടെ ഉടമകൾ. രാധാകൃഷ്‌ണപിള്ളയുടെ മകളുടെ ഭർത്താവാണ് രഞ്‌ജൻ.