വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർതൃഗൃഹത്തിൽ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിവാഹമോചനത്തിന് ശേഷം സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കിവിടാനുള്ള അധികാരം ഭർത്താവിനോ കുടുംബത്തിനോ ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2019ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദർ അഹൂജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി. വിവാഹമോചനത്തിന് ശ്രമിക്കുന്ന മരുമകൾ സ്നേഹ അഹൂജക്ക് തന്റെ വീട്ടിൽ അവകാശമില്ലെന്ന് കാണിച്ചുകൊണ്ടായിരുന്നു സതീഷ് ഹർജി സമർപ്പിച്ചത്. എന്നാൽ, സ്നേഹക്ക് വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സതീഷ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
തന്റെ സ്വന്തം അധ്വാനത്താൽ പണികഴിപ്പിച്ച വീട്ടിൽ മകൻ രവീൺ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെയാണ് ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുകയെന്നും സതീഷ് ഹർജിയിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി.