ഐപിഎൽ ക്രിക്കറ്റിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയം. എട്ടു വിക്കറ്റിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ മറികടന്ന് ലീഗിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ബാംഗ്ലൂരിന്റെ 177 റൺസ് പിന്തുടർന്ന പഞ്ചാബ് അവസാന പന്തിലാണ് ജയം കരസ്ഥമാക്കിയത്.
ആദ്യ മത്സരത്തിന് ഇറങ്ങിയ വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. 45 പന്തിൽ നിന്ന് 6 സിക്സുകളുടെ പിൻബലത്തിൽ ഗെയ്ൽ 53 റൺസെടുത്തു. ഭക്ഷ്യ വിഷബാധയേറ്റതിനാൽ ലീഗിൽ ആദ്യ 7 മത്സരങ്ങളിലും ഗെയ്ലിന് കളിക്കാനായിരുന്നില്ല. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് സുഗമമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതിനാൽ സ്കോറിംഗ് വേഗത കുറഞ്ഞു. ക്യാപ്റ്റൻ വിരാട് കൊഹ്ലി 49 റൺസെടുത്തു. ഓപ്പണർമാരായ ആരോൺ ഫിഞ്ച് 20 ഉം ദേവദത്ത് പടിക്കൽ 18 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഓൾറൗണ്ടർ ക്രിസ് മോറിസ് എട്ട് പന്തിൽ നിന്ന് 25 റൺസ് നേടി. നാലാമനായി ഇറങ്ങിയ എബി ഡീവിലിയേഴ്സ് 2 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നു. ലീഗിലെ മുൻനിര റൺവേട്ടക്കാരയ കെആർ രാഹുലും, മായങ്ക് അഗർവാളും ചേർന്ന് ആദ്യ വിക്കറ്റിൽ 78 റൺസെടുത്തു. വൺ ഡൗണായി ഇറങ്ങിയ ക്രിസ് ഗെയ്ൽ സ്കോർ 171 ൽ എത്തിച്ചാണ് പുറത്തായത്. 61 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു.