തോമസ് കെ തോമസ് കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ്. മന്ത്രി എകെ ശശീന്ദ്രനാണ് തോമസ് കെ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. എൽഡിഫ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. തോമസിന്റെ പേര് എൻസിപി കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. തെരെഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകാൻ പാർട്ടിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശശീന്ദ്രൻ അറിയിച്ചു. തോമസ് മത്സരിക്കുന്നതിൽ എൻസിപിയിൽ ഭിന്നതിയില്ലെന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.
അതേസമയം കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് ജെ മത്സരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി. സീറ്റിൽ കേരള കോൺഗ്രസ് മത്സരിപ്പിക്കണമെന്ന് നേരത്തെ തന്നെ ധാരണയായതാണെന്നും ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സൂചന നിലനിൽക്കെയാണ് പിജെ ജോസഫ് നിലപാട് വ്യക്തമാക്കിയത്. കുട്ടനാട് സീറ്റിൽ ഡിസിസി പ്രസിഡന്റ് എം ലിജു, ജോസഫ് വാഴക്കൻ എന്നിവർക്കായാണ് കോൺഗ്രസിൽ ചരട് വലി നടക്കുന്നത്. ഐ ഗ്രൂപ്പ്കാരനായ ജോസഫ് വാഴക്കാനായി രമേശ ചെന്നിത്തല അടക്കമുള്ള നേതാക്കളാണ് രംഗത്തുള്ളത്. കേരള കോൺഗ്രസിലെ തർക്കം മുതലെടുത്താണ് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ ശ്രമം നടക്കുന്നത്. രണ്ടില ചിഹ്ന തർക്കത്തിൽ ജയിച്ച ജോസ് കെ മാണി വിഭാഗത്തോട് നിലവിൽ യു ഡി എഫ് നേതാക്കൾ കാണിക്കുന്ന മൃദുസമീപനത്തിൽ അസ്വസ്ഥനാണ് പിജെ ജോസഫ്.