തിരുവനന്തപുരം: ചാക്ക ബൈപാസ് ഹൈവേയ്ക്കു സമീപം സർക്കാർ അനുവദിച്ച 50 സെന്റ് സ്ഥലത്ത് ഏഴുകോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവ്വഹിച്ചത്. സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആർ.ഡി) തിരുവനന്തപുരം ചാക്കയിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഐ.എച്ച്.ആർ.ഡി നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എച്ച്.ആർ.ഡി ശക്തിപ്പെടേണ്ടത് നാടിന്റെയാകെ ആവശ്യമാണെന്നും ഐ.എച്ച്.ആർ.ഡി.യെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മേയർ കെ.ശ്രീകുമാർ, ഡോ.ശശി തരൂർ എം.പി, വി.എസ്.ശിവകുമാർ എം.എൽ.എ, ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടർ ഡോ.വി.എ.അരുൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് സ്വാഗതവും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു.