ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച ആറ് പേർ അറസ്റ്റിൽ. നിലമ്പൂർ പാട്ടക്കരിമ്പ് വനമേഖലയിൽ നിന്നാണ് കാട്ടുപോത്തിനെ ഇവർ പിടിച്ചത്. പുല്ലാര നാണിപ്പ, പാറക്കൽ ബുസ്താൻ, തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ, എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി നാണിപ്പയുടെ വീട്ടിൽ റെയ്ഡ് നടത്തി കാട്ടുപോത്തിന്റെ മാംസം കണ്ടെടുക്കുകയായിരുന്നു. 25 കിലോ മാംസമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നാണിപ്പയുടെ തോക്ക് ഉപയോഗിച്ചാണ് മൃഗത്തെ വേട്ടയാടി പിടിച്ചത്. കാട്ടുപോത്ത് ഗർഭിണിയായിരുന്നെന്ന വിവരം പ്രതികളാണ് വെളിപ്പെടുത്തിയത്.
മാംസം പങ്കു വെച്ച പ്രതികൾ കാട്ട് പോത്തിന്റെ അവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു. തെളിവെടുപ്പിനിടെ മൃഗത്തിന്റെ തലയോട്ടിയും എല്ലും അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതികളിൽ കാട്ടുപോത്തിനെ വെടിവെച്ച തോക്കും, മാസം വെട്ടിക്കീറാൻ ഉപയോഗിച്ച കത്തികളും കണ്ടെടുത്തിട്ടുണ്ട്. കോടതയിൽ ഹാജരാക്കി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു. നാളെ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.