പ്രശസ്ത നർത്തകി മല്ലിക സാരാഭായ് മുഖ്യാതിഥിയാകേണ്ട അഹ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബിരുദദാന ചടങ്ങ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കേന്ദ്ര ഇടപെടലിനെ തുടർന്നാണ് അവസാന നിമിഷം ബിരുദദാന ചടങ്ങ് മാറ്റിവെച്ചതെന്നാണ് സൂചന. ചടങ്ങിൽ വിദ്യാർത്ഥി പ്രതിഷേധത്തിനും സാധ്യതയുണ്ടായിരുന്നു. ഇതും ചടങ്ങ് മാറ്റാൻ കാരണമായതായി പറയപ്പെടുന്നു.
കേന്ദ്ര വാണിജ്യ - വ്യവസായ വകുപ്പിന് കീഴിലാണ് എൻഐഎഡി. വെള്ളിയാഴ്ചയായിരുന്നു 300 വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. അപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് നീട്ടിവെക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്. ബിരുദദാന ചടങ്ങിന്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകയാണ് മല്ലിക സാരാഭായ്. ഗുജറാത്തിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ സജീവമാണ് മല്ലിക.
പ്രമുഖ സംഗീതജ്ഞൻ ടി. എം. കൃഷ്ണയുടെ പുസ്തക പ്രകാശനത്തിനും ചെന്നൈയിൽ കേന്ദ്രസർക്കാർ വേദി നിഷേധിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയായാണ് ഇതിനെയും വിലയിരുത്തുന്നത്.