മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍ ചലച്ചിത്രോത്സവത്തില്‍ സാന്നിധ്യമറിയിച്ച് കേരളം. പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രദര്‍ശനത്തിന് കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറൂനുമെത്തി. വേദിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനി കുസൃതിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോയത്. കനി തണ്ണിമത്തന്‍ ഡിസൈനുള്ള പച്ച ബാഗ് പിടിച്ചു നില്‍ക്കുന്ന ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്.
ഐവറി നിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയ കനി തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം കാണുന്നത്. ലോകത്താകമാനം ഫലസ്തീന്‍ അനുകൂലമായുള്ള റാലികളിലും മറ്റും തണ്ണിമത്തന്‍റെ കൊടികളും ഫ്ളക്സുകളും പ്രചരിക്കുന്നുണ്ട്. തണ്ണിമത്തനിലുള്ള ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നീ കളറുകള്‍ ഫലസ്തീന്‍ പതാകയിലുണ്ട്. അധിനിവേശ പ്രദേശങ്ങളില്‍ ഫലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കരുത്. ഇത് മറികടക്കാനായി ഫലസ്തീനികള്‍ തണ്ണിമത്തനാണ് ഉപയോഗിക്കാറുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രൗണ്‍ നിറത്തിലുള്ള ഔട്ട്ഫിറ്റുമായാണ് ദിവ്യപ്രഭ എത്തിയത്. കനിയോടൊപ്പം വേദിയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഭിനേതാക്കളായ കേറ്റ് ബ്ലാഞ്ചെറ്റും ലീലാ ബെഖ്തിയും ഉണ്ടായിരുന്നു. തന്‍റെ ചിത്രത്തിന്‍റെ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്നായിരുന്നു പായല്‍ കപാഡിയയുടെ പ്രതികരണം.