കാസര്‍കോട്: റിയാസ് മൗലവി വധക്കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്. കേസില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. വിധി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികള്‍ക്ക് ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്. കുടക് സ്വദേശിയായ റിയാസ് മൗലവി കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്നു. 2017 മാര്‍ച്ച് 20-ന് ചൂരി പള്ളിയില്‍ കയറിയ പ്രതികള്‍ ഇദ്ദേഹത്തെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയിരുന്നു. 90 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചത് കൊണ്ടാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്. വര്‍ഗീയ സംഘര്‍ഷമാണ് പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. വിധി അങ്ങേയറ്റം വേദനാജനകമാണെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഒരു സാക്ഷി പോലും കൂറ് മാറിയിരുന്നില്ലെന്നും അഡ്വ. സി ഷുക്കൂർ പറഞ്ഞു. കോടതിയിൽ പ്രതീക്ഷ ഉണ്ടായിരുന്നെന്നും നീതി ലഭിച്ചില്ലെന്നുമായിരുന്നു റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ പ്രതികരണം.