ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസിലെ അഴിമതി പണം മുഴുവന്‍ കൈപ്പറ്റിയത് ബിജെപിയാണെന്ന് ആം ആദ്മി പാർട്ടി. ബിജെപിയ്ക്ക് പണം ലഭിച്ചതിന്‍റെ രേഖകള്‍ എഎപി നേതാക്കള്‍ പുറത്തുവിട്ടു. കേസിലെ അഴിമതി പണം ആര്, എവിടെ, ആര്‍ക്ക്, എത്ര കൊടുത്തു എന്നീ വിവരങ്ങളൊന്നും ഇഡി പുറത്തു വിടുന്നില്ല. അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിയ്ക്കും കേസില്‍ യാതൊരു ബന്ധമില്ലെന്നും ബിജെപി ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ഒരുക്കിയ കെണിയില്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
'കേസില്‍ ആദ്യം ശരത് ചന്ദ്ര റെഡ്ഡിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പിന്നെ പ്രതിയാക്കി, ഇപ്പോള്‍ മാപ്പ് സാക്ഷി ആക്കിയിരിക്കുകയാണ്. ജയിലിലായപ്പോള്‍ റെഡ്ഡി നിലപാട് മാറ്റി. റെഡ്ഡിയിലൂടെ കെജ്‌രിവാളിനെ കുടുക്കി. മദ്യനയ അഴിമതി പണം മുഴുവന്‍ എത്തിയത് ബിജെപി അക്കൗണ്ടുകളിലേക്കാണ്. ബിജെപിയ്ക്ക് ഇലക്ടറൽ ബോണ്ട് വഴി പണം നല്‍കി. അങ്ങനെയാണ് ഈ പണം വന്ന വഴി.'-എ എ പി നേതാവ് അതിഷി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയെ ചോദ്യം ചെയ്യണമെന്നും ശരത് റെഡ്ഡിയും അരോബിന്ദോ ഫാർമയും ചേർന്ന് 59.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കെജ്‌രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. കെജ്‌രിവാള്‍ ജയിലിലിരുന്നും ഭരണം തുടരുമെന്നാണ് എഎപി നേതാക്കള്‍ വ്യക്തമാക്കുന്നത്. അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്.