ഡല്‍ഹി: മദ്യനയ കേസില്‍ ബിആർഎസ് നേതാവ് കെ കവിത ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെതിരെ വിമര്‍ശനവുമായി സീനിയർ അഭിഭാഷകൻ കപിൽ സിബൽ. സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോൾ ഈ കാലം ഒരിക്കലും സുവര്‍ണലിപികളിൽ ആയിരിക്കില്ലെന്ന് കപിൽ സിബൽ പറഞ്ഞു. നോക്കാം എന്നായിരുന്നു ഇതിന് ബെഞ്ചിന് നേതൃത്വം നൽകിയ സഞ്ജീവ് ഖന്നയുടെ മറുപടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
അറസ്റ്റിനെതിരെയും ജാമ്യത്തിനു വേണ്ടിയുമാണ് കെ കവിത സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു. എല്ലാവരും ഇങ്ങനെ ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയാൽ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ നടപടികള്‍ സ്വീകരിക്കണമെന്നും കവിതയുടെ അഭിഭാഷകന്‍ കപില്‍ സിബലിനോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. കെജ്രിവാളിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് അടിയന്തര ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ലിസ്റ്റ് ചെയ്തിട്ടുള്ള കേസുകള്‍ കഴിഞ്ഞാലുടന്‍ കെജ്രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുമെന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചത്.