ഡല്‍ഹി: പ്രധാനമന്ത്രിയുടെ 'വികസിത് ഭാരത്' സന്ദേശങ്ങള്‍ അയക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാട്സാപ്പിലൂടെ പ്രചരിപ്പിക്കുന്ന ഈ സന്ദേശങ്ങള്‍ ഉടനടി നിര്‍ത്തിവെക്കാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം മുന്‍നിര്‍ത്തിയാണ് നടപടി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങൾ അയക്കുന്നതിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.
പിഡിഎഫ് രൂപത്തിലുള്ള കത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പറയുന്നതും പ്രധാനമന്ത്രി നേരിട്ട് വോട്ട് അഭ്യർഥിക്കുകയും ചെയ്യുന്നതുമാണ്. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. എന്നാല്‍ പെരുമാറ്റ ചട്ടലംഘനം വരുന്നതിന് മുന്‍പാണ് സന്ദേശമയച്ച് തുടങ്ങിയത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. പക്ഷേ മാര്‍ച്ച് 16-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റ ചട്ടലംഘനം നിലവില്‍ വന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാര്‍ച്ച് 18-ന് തന്നെ ലക്ഷക്കണക്കിന് വാട്സാപ്പ് ഉപഭോക്താക്കൾക്ക് 'വികസിത് ഭാരത് സമ്പർക്ക്' സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്ന് തന്നെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് കത്ത് അയച്ചതെന്നും ചില സാങ്കേതിക തകരാറുകള്‍ കൊണ്ട് വൈകിയതാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.