ഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ച ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വരണാധികാരി ബാലറ്റ് പേപ്പറില്‍ തിരിമറി നടത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്നും സുപ്രീംകോടതി പറഞ്ഞു. വരണാധികാരിയെ വിചാരണ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
കോണ്‍ഗ്രസും ആംആദ്മി പാർട്ടിയും ചേര്‍ന്ന് മത്സരിച്ച ആദ്യത്തെ 'ഇന്ത്യാ മുന്നണി' പരീക്ഷണമായിരുന്നു ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ്. ചണ്ഡിഗഡിൽ ജനാധിപത്യം വിജയിച്ചെന്ന് അവകാശപ്പെട്ട ബിജെപിക്ക് കോടതി ഇടപെടൽ തിരിച്ചടിയായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലറ്റ് പേപ്പറുകളും വീഡിയോ റെക്കോർഡിങ്ങും അടങ്ങിയ സകല രേഖകളും ശേഖരിക്കാന്‍ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാർ ജനറലിനോട് സുപ്രീംക്കോടതി ഉത്തരവിട്ടു.
ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് വരണാധികാരി നേരിട്ട് ഹാജരാകണമെന്ന് ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവര്‍ ഉത്തരവിട്ടു. നാളെ നടക്കാനിരുന്ന ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷന്റെ സമ്മേളനം കോടതി തടഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടിയുടെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ആം ആദ്മിയുടെ സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ബിജെപി നേതാവിന് നോട്ടീസ് അയക്കുകയും കേസ് മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാമെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്ന് ആം ആദ്മി സ്ഥാനാര്‍ഥി കുൽദീപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ ഹൈക്കോടതിയ്ക്ക് വീഴ്ചയുണ്ടായെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ചണ്ഡിഗഡിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കാര്യങ്ങൾ അമ്പരിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഇതിലൂടെ ജനാധിപത്യം പരിഹാസ്യമായി. ക്യാമറയിലേക്കു നോക്കിക്കൊണ്ട് ബാലറ്റ് പേപ്പറുകളിൽ ക്രമക്കേട് കാണിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇത് ഞങ്ങളെ അമ്പരപ്പിക്കുന്നു. ഇങ്ങനെയാണോ തിരഞ്ഞെടുപ്പു നടത്തേണ്ടത് ?'–ചീഫ് ജസ്റ്റിസ് ചോദിച്ചു.