ഡല്‍ഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ധനകാര്യ വകുപ്പിന്റെ പിടുപ്പുകേടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിൽ. ഇനി കേരളത്തിന്‍റെ കടമെടുപ്പിന്റെ പരിധി ഉയര്‍ത്താനാവില്ലെന്ന് എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു. സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേന്ദ്ര വിമര്‍ശനം. കടമെടുപ്പ് പരിധി കുറച്ചതിന് കേന്ദ്രത്തിനെതിരെ നല്‍കിയ ഹരജിയിലാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
2018–2019 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 31 ശതമാനമായിരുന്നു കടമെടുത്തത്. എന്നാല്‍ 2021–22 ല്‍ അത് 39 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിന്‍റെ ചിലവ് 74 ശതമാനത്തില്‍ നിന്ന് 82.4 ശതമാനമായി. ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തിയത് 2017-18-ല്‍ 2.41 ശതമായിരുന്നത് 2021 - 22 ല്‍ 3.17 ശതമാനമായി. 14-ാം ധനകാര്യ കമ്മിഷന്‍ പലിശയിനത്തില്‍ നല്‍കുന്ന തുക റവന്യു വരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ആകരുതെന്ന് നിര്‍ദേശിച്ചിരുന്നു. പക്ഷേ കേരളം ഇന്ന് പലിശയിനത്തില്‍ നല്‍കുന്നത് വരുമാനത്തിന്റെ 19.9 ശതമാനമാണ്.
ഇതര മാര്‍ഗ്ഗങ്ങളിലൂടെയുള്ള കേരളത്തിന്‍റെ കടമെടുപ്പിനെയും കേന്ദ്രം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കിഫ്ബി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിലൂടെയും കടമെടുക്കുന്നു. 2021 -22ല്‍ കിഫ്ബിയുടെ വരുമാനത്തിന്റെ 93.6 ശതമാനം സംസ്ഥാനം നല്‍കിയ പണമാണ്. 6.40 ശതമാനം നിക്ഷേപത്തിലെ പലിശയും, പെട്രോള്‍ സെസ്, മോട്ടര്‍ വാഹന നികുതി എന്നിവയില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് കിഫ്ബിയ്ക്ക് കൈമാറുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാൽ, കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം പരസ്യമായ പ്രതിഷേധത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കിയാണ് കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചത്. സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്നല്ല അര്‍ഹതപ്പെട്ട കടം ലഭിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.