ഡല്‍ഹി: ജില്ലാ കോടതി അനുമതി നല്‍കിയതിനുപിന്നാലെ ഗ്യാന്‍വാപി പളളിയില്‍ ആരാധന നടത്തി ഹൈന്ദവ വിഭാഗം. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. ഗ്യാന്‍വാപി മസ്ജിദിന്റെ പേര് ഹിന്ദുത്വ സംഘടനകള്‍ മറച്ചു. മസ്ജിദിന് പുറത്ത് സ്ഥാപിച്ച ബോര്‍ഡില്‍ ഗ്യാന്‍വാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. പളളിയുടെ താഴെ തെക്കുഭാഗത്തുളള നിലവറകളിലാണ് കോടതി പൂജയ്ക്ക് അനുവാദം നല്‍കിയത്. പളളിയില്‍ ആരാധന തുടങ്ങിയ കാര്യം ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് അറിയിച്ചത്. ഇതോടെ മസ്ജിദിന് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നിയന്ത്രണങ്ങള്‍ ശക്തമാക്കിയെന്നും സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇന്നലെയാണ് വാരാണസി ജില്ലാ കോടതി ഹിന്ദു വിഭാഗത്തിന് ഗ്യാന്‍വാപി പളളിയില്‍ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് പളളിയില്‍ പൂജ നടത്താനുളള സൗകര്യങ്ങള്‍ ഏഴ് ദിവസത്തിനുളളില്‍ ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പളളിക്കുതാഴെ തെക്കുഭാഗത്തുളള നിലവറകളില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പൂജ നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പളളിയിലെ പത്ത് നിലവറകളില്‍ പൂജ നടത്താനാണ് കോടതി അനുമതി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വ്വേയ്ക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയായിരുന്നു. ഇവിടെ 1993 വരെ പൂജകള്‍ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. സോംനാഥ് വ്യാസ് എന്ന പൂജാരിയുടെ നേതൃത്വത്തിലായിരുന്നു പൂജകള്‍ നടന്നതെന്നും മുലായം സിംഗ് യാദവ് സര്‍ക്കാര്‍ 1993 നവംബറില്‍ പൂജകള്‍ വിലക്കിയെന്നുമാണ് ഇക്കൂട്ടരുടെ വാദം. അതേസമയം, ജില്ലാകോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി. മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്ന എ എസ് ഐ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.