ഗോധ്ര: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും ഗോധ്ര ജയിലിൽ കീഴടങ്ങി. സുപ്രീംകോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കവെ ഇന്നലെ രാത്രി 11.45 ഓടെയാണ് പ്രതികള്‍ ഗോധ്ര സബ് ജയിലിൽ എത്തി കീഴടങ്ങിയത്. കീഴടങ്ങുന്നതിന് സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി പ്രതികളുടെ ഹരജി തള്ളി.
ആരോഗ്യ പ്രശ്നം, ശീതകാല വിളവെടുപ്പ്, പ്രായമായ മാതാപിതാക്കള്‍ തുടങ്ങിയ കാരണങ്ങള്‍ കാണിച്ചായിരുന്നു പ്രതികള്‍ ഹരജി നല്‍കിയത്. പക്ഷേ സമയപരിധി നീട്ടാന്‍ ഇതെല്ലാം അപര്യാപ്ത കാരണങ്ങളാണെന്ന് കണ്ട കോടതി ഹരജി തള്ളി. ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നും കുറ്റവാളികളെ ശിക്ഷിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് മാത്രമേ കേസില്‍ ഉത്തരവിടാന്‍ അധികാരമുള്ളുവെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002-ലെ ഗുജറാത്ത് കലാപത്തില്‍ ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള കുഞ്ഞടക്കം കുടുംബത്തിലെ 7 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ കാലാവധി തീരും മുന്‍പേ വിട്ടയച്ചത്. 2022-ലെ സ്വാതന്ത്ര്യദിനത്തിൽ നല്ല നടപ്പിന്റെ പേരിലായിരുന്നു വിട്ടയച്ചത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രതികളെ മാലയിട്ടും മധുരം നൽകിയുമായിരുന്നു സ്വീകരിച്ചത്. ഈ സര്‍ക്കാര്‍ നടപടിക്കെതിരെ ബില്‍ക്കീസ് ബാനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.