ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം മധ്യപ്രദേശിൽ നിന്നും കള്ളപ്പണമടക്കം 339.95 കോടി രൂപയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശില്‍ 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. ഏകദേശം 76 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെണ്ണൽ ഡിസംബർ 3-ന് നടക്കും.
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്തുടനീളം എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ സ്ക്വാഡുകളായി തിരിഞ്ഞ് തുടർച്ചയായി നടത്തിയ പരിശോധനയിലാണ് 339.95 കോടി മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അനുപം രാജൻ പറഞ്ഞു. അനധികൃത മദ്യം, മയക്കുമരുന്ന്, പണം, വിലപിടിപ്പുള്ള ലോഹങ്ങൾ, സ്വർണം, വെള്ളി, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ഫ്ലയിംഗ് സർവൈലൻസ് ടീമും (എഫ്എസ്ടി), സ്റ്റാറ്റിക് സർവൈലൻസ് ടീമും (എസ്എസ്ടി) പൊലീസും ചേർന്ന് പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബർ 9 മുതൽ നവംബർ 16 വരെയാണ് പരിശോധന നടന്നത്. 40.18 കോടി കള്ളപ്പണം, 65.56 കോടി വിലമതിക്കുന്ന 34.68 ലക്ഷം ലിറ്റർ അനധികൃത മദ്യം, 17.25 കോടിയുടെ മയക്കുമരുന്ന്, 92.76 കോടിയുടെ സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ, 124.18 കോടിയുടെ മറ്റ് വസ്തുക്കൾ എന്നിങ്ങനെയാണ് കണ്ടുകെട്ടിയത്. 2018ലെ തെരഞ്ഞെടുപ്പ് കാലത്ത് ആകെ 72.93 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തിരുന്നത്.
വാര്‍ത്തയ്ക്ക് കടപ്പാട്: ദ ടെലഗ്രാഫ് ഓണ്‍ലൈന്‍