ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയില്‍ വമ്പൻ വാഗ്ദാനങ്ങളോടെ കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കി. വിദ്യാഭ്യാസം, തൊഴിൽ എന്നിവ കൂടുതല്‍ പേര്‍ക്ക് ഉറപ്പാക്കുന്നത്തിനും, സ്ത്രീകൾ - കർഷകർ എന്നിവരുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. മതപരമായ അവകാശങ്ങളും സംസ്‌കാരവും സംരക്ഷിക്കും. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണും. ചെറുകിട - കുടില്‍ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നല്‍കുന്നത്.
യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും നൽകും. 18 വയസു കഴിഞ്ഞ എല്ലാ വിദ്യാര്‍ഥിനികള്‍ക്കും ഇ-സ്കൂട്ടർ. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. എല്ലാ മാസവും 2500 രൂപ വീതം സ്ത്രീകളുടെ അക്കൌണ്ടിൽ നിക്ഷേപിക്കും. കർഷകർക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കും. കർഷകർക്കും ഭൂമി പാട്ടത്തിനെടുത്തവർക്കും വർഷം ഏക്കറിന് 15,000 രൂപ നല്‍കും. കാർഷിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പ്രതിവർഷം 12,000 രൂപ, 500 രൂപ ബോണസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെലങ്കാന സമര പോരാളികൾക്ക് ധനസഹായവും, കുടുംബത്തിന് സർക്കാർ ജോലിയും നല്‍കും. കൂടാതെ വിളകളുടെ വായ്പ എഴുതി തളളുമെന്നും, പലിശ രഹിത വായ്പ്പകൾ ലഭ്യമാക്കുമെന്നും ഉറപ്പു നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും തെലങ്കാന അന്താരാഷ്ട്ര സ്കൂളുകൾ ഉണ്ടാകുമെന്നും അധികാരം ഏറ്റെടുത്ത് ആറുമാസത്തിനകം അധ്യാപക ഒഴിവുകൾ നികത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 30-ന് നടക്കും. ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.