ഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന ചീഫ് സെക്രട്ടറി നരേഷ് കുമാറിനെ തല് സ്ഥാനത്ത് നിന്ന് നീക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നരേഷ് കുമാര്‍ കുറ്റക്കാരനാണെന്ന് പറയുന്ന വിജിലൻസ് റിപ്പോർട്ട് സഹിതമാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് ആശുപത്രിയുടെ (ഐഎല്‍ബിഎസ്) ഒരു ടെണ്ടര്‍ സ്വന്തം മകന്റെ ടെക് കമ്പനിക്കു ലഭിക്കാന്‍ വേണ്ടി നരേഷ് കുമാര്‍ ടെൻഡറുമായി ബന്ധപ്പെട്ട നിയമങ്ങൾ വളച്ചൊടിച്ചുവെന്നും അധികാരം ദുരുപയോഗം ചെയ്‌തുവെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
നവംബർ 30 ന് വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി വിജിലൻസ് റിപ്പോർട്ട് തള്ളി. ആരോപണം നിഷേധിച്ചുകൊണ്ട് ഐഎല്‍ബിഎസും രംഗത്തെത്തി. 'ഒരു പർച്ചേസ് ഓർഡറും ഏതെങ്കിലും എ ഐ സോഫ്റ്റ്‌വെയർ ഡെവലപ്പർക്കോ കമ്പനിക്കോ നല്‍കിയിട്ടില്ലെന്നും, ഒരു രൂപ പോലും അതിനായി ചിലവഴിച്ചിട്ടില്ലെന്നും' ഐഎല്‍ബിഎസ് വിശദീകരിച്ചു. ചീഫ് സെക്രട്ടറി ചെയർപേഴ്‌സണായ ഗവേണിംഗ് കൗൺസിലിന്റെ ഉത്തരവുകൾ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ് ഐഎൽബിഎസ് ആശുപത്രി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആശുപത്രിയുടെ അഭിമാന പദ്ധതിയെന്നോണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെർച്വൽ റിയാലിറ്റി/ഓഗ്മെന്റഡ് റിയാലിറ്റി ലാബുകൾ സ്ഥാപിക്കാന്‍ ഐഎല്‍ബിഎസ് തീരുമാനിച്ചിരുന്നു. അത് തന്റെ മകന്റെ എട്ട് മാസം മാത്രം പഴക്കമുള്ള ഒരു അനുഭവപരിചയവും ഇല്ലാത്ത സ്റ്റാർട്ട്-അപ്പ് കമ്പനിക്ക് നല്‍കാന്‍ നരേഷ് കുമാര്‍ ടെണ്ടര്‍ ചട്ടങ്ങളില്‍ മാറ്റംവരുത്തി എന്നാണ് ഡൽഹി വിജിലൻസ് മന്ത്രി അതിഷി കെജ്രിവാളിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് എൻഡോസ്കോപ്പി നടത്തുന്നതുമായി ബന്ധപ്പെട്ട വിവിധ ഗവേഷണങ്ങളും പഠന പ്രവർത്തനങ്ങളും നടത്തുന്നതിനാണ് നരേഷ് കുമാര്‍ തന്‍റെ മകനെ ഐഎല്‍ബിഎസുമായി ബന്ധപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.