ഡല്‍ഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കും. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായും മറ്റു സംസ്ഥാനങ്ങളില്‍ ഒരൊറ്റ ഘട്ടമായി തന്നെയും തെരഞ്ഞെടുപ്പ് നടക്കും. മിസോറാമില്‍ നവംബര്‍ 7-നും, ഛത്തീസ്ഗഡിലെ ആദ്യ ഘട്ടം നവംബര്‍ 7-നും രണ്ടാം ഘട്ടം 17-നും, മധ്യപ്രദേശില്‍ നവംബര്‍ 17-നും, രാജസ്ഥാനില്‍ നവംബര്‍ 23-നും, തെലങ്കാനയില്‍ നവംബര്‍ 30-നുമാണ് പോളിങ് നടക്കുക. ഡിസംബര്‍ 3-ന് ഫലമറിയാം.
ഈ അഞ്ച് സംസ്ഥാനങ്ങളിലാകെ 679 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 177 ലക്ഷം പോളിങ് സ്‌റ്റേഷനുകളുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിയ്യതി പ്രഖ്യാപിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി 940-ലധികം അന്തർസംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകൾ ഉള്ളതിനാൽ, അനധികൃത പണം, മദ്യം, മയക്കുമരുന്ന് എന്നിവ അതിർത്തി കടത്താനുള്ള ഏത് നീക്കവും പരിശോധിക്കാൻ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. ഗൗരവത്തോടെയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നിയസഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും, ജാതി സെൻസസിൽ തുടർ നിലപാട് ചർച്ച ചെയ്യാനും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡല്‍ഹില്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാനാണ് നീക്കം. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ബിഹാറിലെ ജാതി സെൻസസ് നടപടികൾക്ക് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.