തിരുവന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ ലേ ലോപ്പസ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ചുപറയണമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കാര്യങ്ങള്‍ ചിന്തിച്ച് പറയുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് പത്ര മാധ്യമങ്ങള്‍ നോക്കിയാല്‍ നമുക്ക് കാണാനാവുമെന്നും മന്ത്രി പറഞ്ഞു. 'ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സൂഷ്മത പുലര്‍ത്തണം. എല്ലാവരും ബഹുമാനിക്കുന്ന അവാര്‍ഡാണ്. ഈ വിധത്തില്‍ പറയാന്‍ പാടുണ്ടോ എന്നത് അവര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണ്'- വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തളളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. 'അവാര്‍ഡിന് നല്ല ഭാരമുണ്ടായിരുന്നു. പ്രത്യേക ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനെയും ഇരുപത്തി അയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അപേക്ഷയാണ്. പ്രത്യേക ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുളള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുളള ശില്‍പ്പം വേണം. അത് എന്ന് വാങ്ങാന്‍ പറ്റുന്നുവോ അന്ന് അഭിനയം നിര്‍ത്തും'- എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരാമര്‍ശം വിവാദമായതോടെ സ്വയം ന്യായീകരിച്ച് അലന്‍സിയര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. സ്ത്രീ പ്രതിമ പ്രലോഭിപ്പിക്കുന്നില്ല. സ്ത്രീയെ കാണിച്ച് പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല? സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. ഞാനോ സിനിമാക്കാരോ അല്ല. എന്ത് അപമാനമാണുണ്ടായത്? ഇതിലെ സ്ത്രീവിരുദ്ധത എനിക്ക് മനസിലാവുന്നില്ല. എനിക്ക് ആണ്‍കരുത്തുളള പ്രതിമ വേണമെന്ന് പറഞ്ഞു. അതിലെന്താണ് തെറ്റ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മാപ്പും പറയില്ല'-എന്നും അലന്‍സിയര്‍ പറഞ്ഞു.