കൊച്ചി: താൻ സിന്തറ്റിക് ലഹരിക്ക് അടിമയായിരുന്നെന്നും ഭക്ഷണം കഴിക്കുന്നതുപോലെ ലഹരി ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നെന്നും തുറന്നുപറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. മാസങ്ങളോളം താൻ വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ടെന്നും തന്റെ പഠനവും പ്രണയവും ജീവിതവുമെല്ലാം തുലച്ചത് ലഹരിയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. വിവാഹശേഷമാണ് മധ്യപാനം കുറച്ചതെന്നും മകൾ ജനിച്ചതോടു കൂടി ലഹരി ഉപയോഗം പൂർണമായും നിർത്തിയെന്നും ധ്യാൻ പറഞ്ഞു. ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകീട്ട് ഒക്കെ മദ്യപാനം. വേറെ പണിയൊന്നും ഇല്ലായിരുന്നല്ലോ. ലവ് ആക്ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം തന്നെ. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. മൊത്തത്തിൽ യൂസ് ലെസ് ആയിരുന്നു ഞാൻ. കല്യാണത്തിന്റെ തലേദിവസം വരെ ഞാൻ മദ്യപിച്ച് ചീട്ടുകളിച്ച് ഇരുന്നിട്ടുണ്ട്. സദ്യയുടെയും കാറിലൊട്ടിച്ച പൂവിന്റെയും പേരിൽ ഞാൻ പ്രശ്‌നമുണ്ടാക്കി. കല്യാണം കഴിഞ്ഞ അന്ന് രാത്രിയും ചീട്ട് കളിച്ചു. ഞാൻ വിവാഹം കഴിച്ചതുതന്നെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു. ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ എന്നെ വീട്ടിൽനിന്ന് ഇറക്കിവിട്ടിട്ടുണ്ട്. 2013-ന് ശേഷം മദ്യപാനം കുറച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018-ലാണ് സിന്തറ്റിക് ലഹരി ഉപയോഗിച്ചു തുടങ്ങിയത്. മദ്യവും സിന്തറ്റിക്കും വന്നതോടെ അച്ഛനുമായുളള പ്രശ്‌നങ്ങൾ രൂക്ഷമായി. സിന്തറ്റിക് ലഹരി ഉപയോഗിച്ചിരുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും മോശം കാഘട്ടമായി കണക്കാക്കുന്നത്. 2021 വരെ എല്ലാ ദിവസവും ഞാൻ അത് ഉപയോഗിക്കുമായിരുന്നു. കുഞ്ഞ് ജീവിതത്തിലേക്ക് വന്നതോടെ എല്ലാം മാറി. സിനിമയാണ് എന്റെ റിഹാബ്. എനിക്ക് റിഹാബ് സെന്ററിൽ പോയി നിൽക്കാനാവില്ല. അപ്പോൾ ഞാൻ തീരുമാനിച്ചു നിരന്തരം സിനികമൾ ചെയ്യാൻ. നിർത്താതെ പണിയെടുക്കുകയാണ് ഇപ്പോൾ'- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.