സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന സി ബി ഐ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. ചില സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം അല്‍പ്പനാളെങ്കിലും ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം അറിയിക്കുന്നുവെന്നാണ് ഷമ്മി തിലകന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഉമ്മൻചാണ്ടി സാർ മാപ്പ്... സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം, പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാൽസലാം'- ഷമ്മി തിലകന്‍ ഫേസ്ബുക്കിൽ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ ബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു.
ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേസ് സി ബി ഐക്ക് വിടുകയായിരുന്നു ലക്ഷ്യം. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സി ബി ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.