പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ മൂന്നാമത്തെ ഔദ്യോഗിക യോഗം മുംബൈയിൽ നടക്കുന്നതിനിടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ അപ്രതീക്ഷിതമായ വരവില്‍ അതൃപ്തരായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലെത്തിയ സിബൽ യോഗത്തിൽ ഔദ്യോഗിക ക്ഷണിതാവായിരുന്നില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. സിബല്‍ വന്നതിലെ അതൃപ്തി കെ സി വേണുഗോപാൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചു. രാഹുല്‍ ഗാന്ധി സിബലിന്റെ വരവിനെ സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ് നേതാക്കാള്‍ എതിര്‍പ്പ് പിന്‍വലിച്ചു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ കപില്‍ സിബലിന്‍റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്ന് കെ സി വേണുഗോപാലിനെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. എന്‍സിപി നേതാവ് സുപ്രിയാ സുലെയാണ് സിബലിനെ യോഗം നടക്കുന്ന വേദിയിലേക്ക് ആനയിച്ചത്. മുന്നണി നേതാക്കള്‍ക്കൊപ്പം ഫോട്ടോയുമെടുത്താണ് കപില്‍ സിബല്‍ മടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുപ്രീംകോടതിയില്‍ പോലും ജനാധിപത്യത്തിന്‍റെ ശബ്ദമായ കപില്‍ സിബലിന്‍റെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും സിബലിന്‍റെ വരവിനെ സ്വാഗതം ചെയ്യുകയായിരുന്നു. കെ സി വേണുഗോപാലിന്റെ പ്രതിഷേധം അപക്വമായെന്ന വിലയിരുത്തലാണ് പല ‘ഇന്ത്യ’ നേതാക്കളും പങ്കുവെച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.