എറിയുന്നവർക്ക് 'ഫിനിഷ് ലൈൻ' എന്നൊന്നില്ല, ഓരോ തവണയും കൂടുതല്‍ ദൂരത്തിലേക്കെത്താനാണ് ശ്രമിക്കുന്നതെന്ന് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടികൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയതിനു പുറമെ, ഏഷ്യൻ ഗെയിംസിലും (2018), കോമൺവെൽത്ത് ഗെയിംസിലും (2018) നീരജ് സ്വര്‍ണ്ണം നേടിയിരുന്നു. 2016-ൽ ജൂനിയർ ലോക ചാമ്പ്യനായ അദ്ദേഹം 2017-ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടവും നേടിയിരുന്നു.
കിരീടങ്ങള്‍ പലതും നേടുന്നുണ്ടെങ്കിലും ഇനിയുമൊരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ടെന്നു പറയുകയാണ് നീരജ് ചോപ്ര. എത്ര മെഡലുകള്‍ നേടിയാലും കൂടുതല്‍ ദൂരത്തേക്ക് എറിയാന്‍ ഉള്ളില്‍നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കും. എല്ലാം നേടിയെന്ന് ഒരിക്കലും തോന്നരുതെന്നാണ് ഏക പ്രാര്‍ത്ഥന. എല്ലാ ചാമ്പ്യന്‍ഷിപ് വേദികളിലും ഇന്ത്യന്‍ പതാക ഉയരണം. എല്ലാ മത്സരയിനങ്ങളില്‍നിന്നും കൂടുതല്‍ മെഡലുകള്‍ ലഭിക്കണം. അതിനായി എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും - എന്നും നീരജ് ചോപ്ര പറഞ്ഞു.
88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 'ഈ വർഷം 90 മീറ്റർ എറിയണമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇടയ്ക്ക് ഞരമ്പിന് പരിക്ക് വന്ന് പ്രശ്നം സൃഷ്ടിച്ചു. എന്നാല്‍ ആ ലക്ഷ്യം മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ എപ്പോഴാണെന്ന് അറിയില്ല. സ്ഥിരതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പ്രാക്ടീസ് ചെയ്യുന്നത്. എത്ര കഠിനാധ്വാനം ചെയ്യാനും ഞാന്‍ തയ്യാറാണ് - 25 കാരനായ ചോപ്ര പറഞ്ഞു.