2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി സ്ഥാനം തിരികെ കിട്ടും. കേഴ്കോടതി വിധി ഹർജിക്കാരന്റേത് മാത്രമല്ല, തിരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെയും ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 499 പ്രകാരം പരമാവധി ശിക്ഷ നല്‍കാനുള്ള കാരണം വ്യക്തമാക്കാത്ത വിചാരണ കോടതി ജഡ്ജിയുടെ വിധിയെയും സുപ്രീംകോടതി ചോദ്യം ചെയ്തു. ഗുജറാത്തില്‍ നിന്നും സമീപകാലത്തു വരുന്ന വിധികള്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുന്നതെന്തുകൊണ്ടാണ് എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
വലിയ ആഹ്ളാദാരവങ്ങളോടെയാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നത്. 'വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം എന്നാണ്' വിധി വന്ന ഉടന്‍ കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്.
എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.