തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ കേരളാ മുഖ്യമന്ത്രിയുമായ എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അനില്‍ ആന്‍റണി ബി ജെ പിയില്‍ ചേര്‍ന്നത്. കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനറും എ ഐ സി സി സോഷ്യൽ മീഡിയ കോർഡിനേറ്റുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അനിൽ ആന്റണി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് ബി ജെ പി അനുകൂല നിലപാടെടുത്തതോടെ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട അനിൽ ആന്‍റണി പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ബിജെപി പ്രവേശം പ്രഖ്യാപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് .ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് അനില്‍ ആന്‍റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയായി നോമിനേറ്റു ചെയ്തത്. നിലവില്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായ കേരളത്തില്‍ നിന്നുള്ള എ പി അബ്ദുള്ളക്കുട്ടി തല്‍സ്ഥാനത്ത് തുടരും. രാധാ മോഹന്‍ അഗര്‍വാളാണ് ദേശീയ ജനറല്‍ സെക്രട്ടറി.