സ്ത്രീകളുടെ അന്തസ്സും രാജ്യത്തിന്റെ ആത്മാഭിമാനവും കൊണ്ടാണ് ബിജെപി കളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അധികാരത്തോട് അത്യാര്‍ത്തിയാണ് ബിജെപിക്ക്. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്തിന് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ മോചനം, ബിജെപി നേതാവിന്റെ മകൻ പ്രതിയായ ഉത്തരാഖണ്ഡിലെ യുവതിയുടെ കൊലപാതകം, ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി, മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവങ്ങള്‍ തുടങ്ങിയവ അക്കമിട്ടു നിരത്തിയാണ് ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
മണിപ്പൂര്‍ കലാപത്തെ ചൊല്ലി സർക്കാരിനെതിരെ പ്രതിപക്ഷം തുടർച്ചയായി വിമര്‍ശനം ഉന്നയിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം. നിങ്ങൾക്ക് രാജ്യസ്നേഹമുണ്ടെങ്കിൽ ഇവിടുത്തെ ജനങ്ങൾക്ക് വേദനിക്കുമ്പോൾ നിങ്ങൾ ദുഃഖിക്കും. എന്നാൽ ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് അത്തരം ഭാവഭേദങ്ങളില്ല. അവര്‍ രാജ്യത്തെ വിഭജിക്കുന്ന പ്രവര്‍ത്തനത്തിൽ സദാ വ്യാപൃതരാണ്. നേതാക്കള്‍ക്ക് അധികാരം മാത്രമാണ് വലുത്. അത് നഷ്ടപ്പെടാതിരിക്കാനും കൈപ്പിടിയിലൊതുക്കാനും എന്തും ചെയ്യാന്‍ അവര്‍ തയ്യാറാണ്. മണിപ്പൂര്‍ മാത്രമല്ല വേണ്ടിവന്നാല്‍ അവര്‍ രാജ്യം മുഴുവനായും കത്തിക്കും- രാഹുല്‍ഗാന്ധി പറഞ്ഞു.