ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തരവ് നടപ്പാക്കുന്നതിന് ഒരു മാസം സാവകാശം നൽകണമെന്ന തീസ്തയുടെ ആവശ്യം തള്ളിയ കോടതി ഉടൻ കീഴടങ്ങാനും ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ വർഷം ജൂൺ 25നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയത്.
സെതൽവാദിനെയും കൂട്ടുപ്രതിയും മുൻ പോലീസ് ഡയറക്ടർ ജനറലുമായ ആർ ബി ശ്രീകുമാറിനെയും കഴിഞ്ഞ വർഷം ജൂൺ 25 -ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് റിമാൻഡ് കാലാവധി അവസാനിച്ച ശേഷമാണ് ഇരുവരേയും കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2022 സെപ്റ്റംബറിലാണ് സുപ്രീംകോടതിയില്‍നിന്നും ഇടക്കാല ജാമ്യം വാങ്ങി അവര്‍ പുറത്തിറങ്ങിയത്. അന്ന് അവരെ ജയിലടച്ചിട്ട് രണ്ട് മാസത്തോളമായിട്ടും കുറ്റപത്രം പോലും ഫയൽ ചെയ്യാതിരുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി നടപടികളേയും ചീഫ് ജസ്റ്റിസ് യു. യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. തീസ്ത, ഗുജറാത്ത് മുൻ ഡിജിപി ആർബി ശ്രീകുമാർ, മുൻ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികൾ. ഗുജറാത്ത് തീവ്രവാദ വിരുധ സേനയാണ് കേസ് അന്വേഷിക്കുന്നത്.