തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരനെ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ല. അദ്ദേഹം കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. സുധാകരനെ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. "കെ സുധാകരന്‍ ഒറ്റക്കല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ജീവന്‍ കൊടുത്തും സുധാകാരനെ സംരക്ഷിക്കും. അദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകളെയും തുറന്നുകാണിക്കാനുള്ള സമരപരമ്പരകള്‍ കേരളത്തിലുടനീളം നടക്കുകയാണ്" -വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനത്തുനിന് മാറാൻ തയ്യാറാണെന്ന് കെ.സുധാകരൻ പറഞ്ഞു. താൻ നൂറ് ശതമാനം നിരപരാധിയാണെന്നും പാർട്ടിക്ക് ഹാനികരമാകുന്നതായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റിന് പിന്നാലെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കെ.സുധാകരനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ കേസില്‍ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എംപി ആകുന്നതിനുമുമ്പ് 2018ലും, 2019ൽ എംപിയായശേഷവും സുധാകരൻ മോൺസണുമായി നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.