മുംബൈ: മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം വികാരനിര്‍ഭരമായ കുറിപ്പുമായി നടി സാമന്ത റൂത്ത് പ്രഭു. ശരീരവുമായി ഒരുപാട് യുദ്ധം ചെയ്ത പ്രൊഫഷണലി പരാജയപ്പെട്ട വര്‍ഷമാണ് കടന്നുപോയതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉപ്പും മധുരവുമില്ലാതെ മരുന്നുകള്‍ മാത്രമായിരുന്നു ആഹാരം. ഉള്‍വലിഞ്ഞു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതയായ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയതെന്നും സാമന്ത പറഞ്ഞു. പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്ന ചിത്രത്തോടൊപ്പമാണ് സാമന്ത വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചത്.
മയോസൈറ്റിസ് രോഗനിർണയം നടന്നിട്ട് ഒരു വർഷമായി. നിർബന്ധിത പുതിയ സാധാരണ ഒരു വർഷമാണ് കടന്നുപോയത്. എന്റെ ശരീരവുമായി നിരവധി യുദ്ധങ്ങൾ നടത്തി. ഉപ്പില്ല, മധുരമില്ല, മരുന്നുകള്‍ ആഹാരമായിമാറിയ കാലം. ഉള്‍വലിഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതയായ കാലം പോലെ തന്നെ തിരിച്ചുവരവും ആവശ്യമായിരുന്നു. ജീവിതത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും ആത്മപരിശോധന നടത്താനും ഇക്കാലയളവില്‍ സാധിച്ചു. അതോടൊപ്പം കരിയറില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നു. സമ്മാനങ്ങള്‍ക്കും അനുഗ്രഹത്തിനും വേണ്ടിയല്ല മറിച്ച് കരുത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച വര്‍ഷമാണിതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എല്ലാം എല്ലായ്പ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വഴിക്ക് പോകുന്നില്ലെന്ന് പഠിപ്പിച്ച ഒരു സമയമാണ് കടന്നുപോയത്. നിയന്ത്രിക്കാവുന്നവയെ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം ഓരോ പടിയും മുന്നോട്ട് നീങ്ങണം. വലിയ വിജയങ്ങളല്ല, മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്. കാര്യങ്ങള്‍ വീണ്ടും പൂര്‍ണമാകുന്നതുവരെ കാത്തിരിക്കരുത്, ഭൂതകാലത്തില് മുഴുകിയിരിക്കരുതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.