ഭുവന്വേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തകാരണം വ്യക്തമായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്‍റര്‍ലോക്കിലെ മാറ്റം മൂലമാണ് അപകടം ഉണ്ടായത്. ട്രെയിന്‍ ദുരന്തത്തിന്റെ കാരണത്തോടൊപ്പം അതിന് ഉത്തരവാദികളായവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമഗ്രമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ തലവനായ സമിതി നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബാലസോറില്‍ ദുരന്ത മുഖത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ തകര്‍ന്ന ട്രാക്ക് നന്നാക്കി ഗതാഗതം പുനസ്ഥാപിക്കുന്നത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ബുധനാഴ്ചയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് മന്തി. അപകടത്തില്‍ മറിഞ്ഞുവീണ ബോഗികള്‍ മാറ്റിയിട്ടുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ തകര്‍ന്ന ട്രാക്കുകള്‍ പുനസംവിധാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരത്തിലധികം തൊഴിലാളികള്‍ വിവിധ യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ രാപ്പകല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. ഒരേസമയം മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. ഷാലിമാര്‍ -ചെന്നൈ കോറമാണ്ഡല്‍ എക്സ്പ്രസ്, യശ്വന്ത് പൂര്‍ ഹൗറ എക്സ്പ്രസ്, എന്നീ ട്രെയിനുകള്‍ക്കൊപ്പം ഒരു ചരക്ക് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.