കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ഒമര്‍ ലുലു. സൗബിനെ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും ഡബ്ബിങ്ങിന് വരില്ലെന്നും ഒമർ ലുലു പറഞ്ഞു. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്ന് ചോദിച്ച് ഷൈന്‍ ടോം ചാക്കോ തനിക്ക് മെസേജ് അയച്ചുവെന്നും ഒമര്‍ ലുലു പറഞ്ഞു. നിലവില്‍ മലയാള സിനിമയില്‍ പുതുമുഖങ്ങളാണ് പ്രശ്നമുണ്ടാക്കുന്നത്. തന്‍റെ സിനിമയില്‍ സിദ്ദിഖ്, ഇടവേള ബാബു, ഉര്‍വശി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ കമ്മ്യൂണിക്കേഷന്‍ കൃത്യമായിരിക്കും. പറയുന്ന സമയത്ത് അവരോക്കെ സിനിമ സെറ്റില്‍ എത്തുമെന്നും ഒമര്‍ ലുലു വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
"എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോണ്‍ ചെയ്താല്‍ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിന്‍ ആയിട്ട് ഞാന്‍ അങ്ങനെയാണ് ആദ്യം വിഷയം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാല്‍ വരില്ല. ഷൈന്‍ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്‌കോണ്‍ എന്ന സിനിമ നടക്കുകയാണ്, അപ്പോള്‍ സൗബിന്‍ വന്ന് ഡബ്ബ് ചെയ്‌തോ എന്ന് ഷൈന്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോള്‍ ഷൈന്‍ സമ്മതിക്കുമോ എന്നറിയില്ല” - ഒമര്‍ ലുലു പറഞ്ഞു.