തിരുവനന്തപുരം: ഇതുപോലൊരു പതനം പ്രധാനമന്ത്രി നരേന്ദ്രമോദിക്കിനി ഉണ്ടാവാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് നരേന്ദ്രമോദിയും കോണ്‍ഗ്രസും തമ്മിലായിരുന്നെന്നും അദ്ദേഹം പത്തുദിവസമാണ് പ്രചാരണ പരിപാടികള്‍ക്കായി സംസ്ഥാനത്ത് ചെലവഴിച്ചതെന്നും എ കെ ആന്റണി പറഞ്ഞു വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന് കവി പാടിയതാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
'പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് വിധി. തെരഞ്ഞെടുപ്പ് സമയത്ത്, സാധാരണ എല്ലാ നേതാക്കളും പറയുന്നതുപോലെ പറഞ്ഞ ഒരു വാക്ക് അടര്‍ത്തിയെടുത്ത് അതിന്റെ പേരില്‍ നാലുലക്ഷത്തിലേറേ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വം റദ്ദാക്കി, അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് പടിയിറക്കി കേന്ദ്രസര്‍ക്കാര്‍ കാണിച്ച പ്രതികാര രാഷ്ട്രീയം കര്‍ണാടക മാത്രമല്ല, ഇന്ത്യയിലെ നീതിബോധമുളള ജനങ്ങള്‍ അംഗീകരിക്കില്ല. കര്‍ണാടകയില്‍ തിരിച്ചടിയുണ്ടായി. ഇനി തിരിച്ചടികളുടെ പരമ്പര മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലുമുണ്ടാകും. അവസാനം 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ടാകും'- എ കെ ആന്റണി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു പകരം ചെറുപ്പക്കാരും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആര് മുന്നില്‍നില്‍ക്കുന്നോ അവര്‍ക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം. കേരളമുള്‍പ്പെടെ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ക്കുളള സന്ദേശമിതാണ്, ഒരുമിച്ചുനിന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ജനങ്ങളുടെ സഹായത്തോടെ ആരെയും തോല്‍പ്പിക്കാന്‍ കഴിയും. ഒരുമിച്ചുനിന്നാല്‍, കൂട്ടായ്മയുണ്ടായാല്‍ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നമുക്ക് ചരിത്ര വിജയം നേടാന്‍ കഴിയുമെന്നാണ് ഇതിന്റെ സന്ദേശം. കര്‍ണാടക തുടക്കം മാത്രമാണ്. 2024-ല്‍ ഇന്ത്യയില്‍ ബഹുസ്വരതയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് കര്‍ണാടകയിലെ വിജയം ഇന്ത്യയിലെ മതേതര ശക്തികള്‍ക്ക് നല്‍കുന്ന പാഠം- അദ്ദേഹം കൂട്ടിച്ചേർത്തു.