സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലെ ക്രിസ്ത്യന്‍ സമൂഹത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിവിധ ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങള്‍ രംഗത്ത്. 50ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നും അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും 5000-ത്തിലധികം ക്രിസ്ത്യാനികൾ പലായനം ചെയ്തെന്നും മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ സെന്‍റര്‍ മേധാവി സുവാങ്കമാങ് ദൈമൈ പറഞ്ഞു. എന്നാല്‍, മണിപ്പൂരിൽ കലാപം അഴിച്ചുവിടുന്നത് ക്രിസ്ത്യൻ ചർച്ചുകളാണെന്നാണ് ആർ.എസ്.എസ് മുഖപത്രം പറയുന്നത്.
ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത മാര്‍ച്ചിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. ‘എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ' - എന്ന ബോക്സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് നിരവധിപ്പേരാണ് പങ്കുവച്ചത്. മതസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അധികാരത്തിലുള്ള സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, നല്ല ഭരണം പ്രതീക്ഷിച്ച് ബിജെപിയെ അധികാരമേല്‍പ്പിച്ച ക്രിസ്ത്യന്‍ സമൂഹം ഈ അനീതി അര്‍ഹിക്കുന്നില്ലെന്നും ബാംഗ്ലൂരിലെ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യന്‍ വീടുകളും പള്ളികളും കേന്ദ്രീകരിച്ച് നടക്കുന്ന തീവെപ്പും കൊള്ളയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഓഫ് നോർത്ത് ഈസ്റ്റ് ഇന്ത്യ (UCFNEI) അഭ്യര്‍ഥിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് പുറമെ ആവമെങ്കിൽ കൂടുതൽ പേരെ ഇറക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം.