റായ്പൂര്‍: ഛത്തീഗ്ഡില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ബജ്‌റംഗ്ദള്‍ ആക്രമണം. ഏപ്രില്‍ മുപ്പതിനായിരുന്നു സംഭവം. ദുര്‍ഗ് ജില്ലയിലെ പട്ടാനില്‍ ഒരു വീട്ടില്‍ ഞായറാഴ്ച്ച പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 'ഞങ്ങള്‍ വീട്ടിനകത്ത് ഇരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ 30-35 ആളുകള്‍ ലാത്തിയുമായി വീട്ടിലേക്ക് കയറി വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഞങ്ങളെ തെറിവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. വീടിനകത്തേക്ക് വെളളമൊഴിച്ചു. ഇവിടെനിന്ന് ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന്‍ 500 മീറ്റര്‍ അകലെയാണ്. എന്നാല്‍ വിളിച്ച് ഒരുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്'- ആക്രമണത്തിനിരയായ ലാല്‍ചന്ദ് സാഹു പറഞ്ഞു.
അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പൊലീസ് തങ്ങളെ ചോദ്യംചെയ്യുകയും തങ്ങളുടെ ഭാഗത്തുനിന്നുളള 10-12 പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നും ലാല്‍ചന്ദ് സാഹു പറഞ്ഞു. ഡോ. വിനയ് സാഹു, കൃഷ്ണകാന്ത് കുറെ, അര്‍ച്ചന സാഹു, സീത കുറെ, അഭിഷേക് സാഹു, നരേന്ദ്ര സാഹു, രോഹിത് സാഹു, കുമാരി നിഷാദ്, കേതി നിഷാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊലീസ് ക്രിസ്ത്യാനികളെ കസ്റ്റഡിയിലെടുക്കുകയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ വെറുതെവിടുകയും ചെയ്യുകയായിരുന്നെന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ ആരോപിച്ചു. 'ഞങ്ങള്‍ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യുകയാണെന്ന് പൊലീസും ആരോപിച്ചു. സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന മുന്നൂറിലധികം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അവര്‍ തിരികെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ആക്രമണത്തിനിരകളായവരെ ഐപിസി 151 ചുമത്തി ജയിലിലടച്ചു'-അരുണ്‍ പറഞ്ഞു.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ തീവ്ര വലതുപക്ഷ സംഘടനകളുടെ ആക്രമണം വര്‍ധിച്ചുവരികയാണെന്നും തങ്ങള്‍ ഭീതിയിലാണ് കഴിയുന്നതെന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വിനയ് സാഹുവിന്റെ ഭാര്യ പ്രീതി സാഹു പറഞ്ഞു. ആളുകള്‍ അവരുടെ ഇഷ്ടപ്രകാരമാണ് പ്രാര്‍ത്ഥനയ്ക്കായി വരുന്നത്. അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനല്ല, പ്രാര്‍ത്ഥിക്കാനാണ് വരുന്നത്. ഞങ്ങള്‍ ആറുവര്‍ഷമായി ഇവിടെ താമസിക്കുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. അവര്‍ ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ഞങ്ങളോട് പ്രാര്‍ത്ഥിക്കരുതെന്ന് പൊലീസ് പറയും. ഇതാണ് ഇവിടെ സംഭവിക്കുന്നത്'- പ്രീതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് ഛത്തീസ്ഗഡിലാണ്.