മുംബൈ: മലയാള സിനിമയിലെ അഭിനേതാക്കള്‍ തനിക്ക് പ്രചോദനമാണെന്ന് തെന്നിന്ത്യന്‍ നടി സാമന്ത. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ട്. തന്‍റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണുമെന്നും മലയാള സിനിമയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സാമന്ത മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയിലെ നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മറ്റ് ഭാഷകളിലെനടന്മാരില്‍ നിന്നും എന്താണ് വ്യത്യസ്തമായി തോന്നിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ 'ശാകുന്തളം' സിനിമയുടെ പ്രമോഷന്‍ വേളയിലാണ് സാമന്തയുടെ പ്രതികരണം.
'മലയാളത്തിലെ അഭിനേതാക്കളുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ആക്ടിംഗ് സ്കൂളില്‍ പഠിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയത്. ഭൂരിഭാഗം പേര്‍ക്കും അസാമാന്യ കഴിവാണുള്ളത്. അതുകൊണ്ട് തന്നെ മലയാള സിനിമയോട് തനിക്ക് അസൂയയാണ്. ഫഹദ് ഫാസിലിനെ ഉദാഹരണമായെടുത്താൽ നിങ്ങൾ മനസിൽ കാണുന്ന കാര്യമായിരിക്കില്ല അദ്ദേഹം ചെയ്യുക. കൂടാതെ ഫഹദിന്റെ അഭിനയത്തിന് എപ്പോഴും പുതുമയുണ്ടാകും. ഇനി അവസരം ലഭിക്കുവാണെങ്കിൽ ഫഹദിനൊപ്പം അഭിനയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' - സാമന്ത പറഞ്ഞു.
സാമന്ത രുത് പ്രഭു കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ശാകുന്തളം. മഹാഭാരതത്തിലെ ഉപകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ശകുന്തളയുടെയും ദുഷ്യന്തന്റെയും പ്രണയകഥയാണ് പറയുന്നത്. അനുഷ്‌കാ ഷെട്ടി ചിത്രം രുദ്രമാദേവിയുടെ സംവിധായകന്‍ ഗുണശേഖറാണ് ശാകുന്തളം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗുണശേഖര്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ മലയാളി നടന്‍ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായെത്തുന്നത്. ശകുന്തളയുടെ തോഴിയായ അനസൂയയായി എത്തുന്നത് അതിഥി ബാലനാണ്. പ്രകാശ് രാജ്, മധുബാല, ഗൗതമി, അനന്യ നാഗല്ല, സച്ചിന്‍ ഖേഡേക്കര്‍, അല്ലു അര്‍ഹ, ഡോ. എം മോഹന്‍ ബാബു തുടങ്ങിയവരാണ് ശാകുന്തളത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 14 -നാണ് ചിത്രം തിയേറ്ററിലെത്തുക.