തിരുവനന്തപുരം: കെ കെ രമ എം എല്‍ എയുടെ പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലിന് പൊട്ടുസംഭവിച്ചോ ഇല്ലയോ എന്ന് നോക്കാനുള്ള സൗകര്യം കേരളത്തിലുണ്ടല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് അക്രമ സമരത്തെ അനുകൂലിക്കുന്നില്ലെന്നും ജനാധിപത്യ മാർഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഎം പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കെ കെ രമ കളവുപറയേണ്ട സാഹചര്യമില്ല. പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന കാര്യം പുറത്തുവന്നതാണ്. പൊട്ടും പൊട്ടില്ലായ്മയും യഥാര്‍ഥത്തില്‍ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. ആളുകളെ പ്രകോപിക്കാനാണ് ഇത്തരം രീതികള്‍ പിന്തുടരുന്നത്. ഇത് ശരിയായ സമീപനമല്ല. കൈക്ക് പരിക്ക് പറ്റിയിട്ടുണ്ടോ ഇല്ലയോയെന്ന് പരിശോധിക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവുമുണ്ടല്ലോ? അപ്പോള്‍ കള്ളം പറയേണ്ട കാര്യമില്ല' - എം വി ഗോവിന്ദന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫീസിനുമുന്നിലുണ്ടായ സംഘര്‍ഷത്തിലാണ് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്നും എച്ച് സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ ആരോപിച്ചിരുന്നു. അതിനുപിന്നാലെ രമയ്‌ക്കെതിരെ സിപിഎം അനുകൂല പ്രൊഫൈലുകളില്‍നിന്ന് വ്യാപക സൈബര്‍ ആക്രമണമാണ് ഉണ്ടായത്.